ദിനക്കുറിപ്പുകള്‍


ഒന്ന്:

പത്തുമണിക്ക്
ഹാജര്‍ പുസ്തകത്തില്‍
പേരിന്റെ നിരയും തീയതിയുടെവരിയും
സന്ധിക്കുന്നിടത്ത്‌
ചുരുക്കൊപ്പിടുന്നതോടെ
ഒരു ദിവസം തുടങ്ങുന്നു.


പൂട്ട്‌ തുറക്കപ്പെട്ട
ജിമെയില്‍പ്പെട്ടിയിലെ
നവാഗതരെ മെനു ബട്ടണുകള്‍
വഴികാട്ടി വിടുന്നു.

ഗൂഗിള്‍ പ്ലസിലെ സര്‍ക്കിളുകളിലും
ഗൂഗിള്‍ റീഡറിലെ ഫീഡുകളിലും, കയറി
ഗൂഗിള്‍ ന്യുസിന്റെ പാരാവാരത്തിലെക്ക്
ഒരു ഊളിയിടല്‍.

രണ്ട്

സോഫ്റ്റ്‌വെയറിനും ഹാര്‍ഡ്‌വെയറിനും
എന്തൊക്കെയുണ്ട് വിശേഷങ്ങള്‍?
മിന്റ് ആണോ ഉബുണ്ടു ആണോ കേമന്‍?
ഏതൊക്കെയാണ് പുതിയ റിലീസുകള്‍?

സെല്‍വരാജ് വിജയിക്കുമോ?
പി ജയരാജന്‍ അകത്താവുമോ?
പ്രണബ്‌ രാഷ്ട്രപതി ആകുമോ?
കാലവര്‍ഷം കനക്കുമോ?

ക്ഷാമബത്ത ഉത്തരവായോ?
ബെര്‍ളി പുതിയ പോസ്റ്റിട്ടോ?
സ്പിരിറ്റ് ഹിറ്റാവുമോ?
പദ്മ പ്രിയയുടെ ഐറ്റം ഡാന്‍സ്‌ കൊള്ളാമോ?

മൂന്ന്‍

ഫയര്‍ഫോക്സിന്റെ അടുത്ത ടാബില്‍
മറനീക്കിയ ഫേസ്‌ബുക്ക്.
ലൈക്കും ഷെയറും പോക്കും
കമന്റും ചെയ്ത് കിന്നാരങ്ങള്‍.

ട്വിറ്ററില്‍ ഒരു വാചകം കുറിച്ച്
ഓര്‍ക്കുട്ട് സ്റ്റാറ്റസ് അപ്ഡേറ്റ് ചെയ്ത്
ബ്ലോഗറിലേക്ക് ഒന്നെത്തിനോക്കി.
ആഡ് സെന്‍സിന്റെ ചെക്ക് എന്ന് വരും?

ഇടക്ക്‌
ഒരല്‍പം ഡാറ്റാ എന്‍ട്രി.
ഒറ്റ മൌസ് ക്ലിക്കില്‍
കുറേ മെയിലുകള്‍ പറന്നു.

ഫയര്‍ഫോക്സ്‌ അപ്ഡേറ്റ്‌
ഇന്‍സ്റ്റാള്‍ ചെയ്ത്
തല ഉയര്‍ത്തുമ്പോള്‍
സമയം അഞ്ചു മണി.

നാല്

വഴിയില്‍
ചുവന്ന, കഴുകന്‍ കണ്ണുകളുമായി
പതിയിരിക്കുന്ന,
ശവം നാറുന്ന വാടക ഗുണ്ടകള്‍
സാരഗര്‍ഭമായി ഊറിച്ചിരിക്കുന്നു.

'നിന്റെ ധിഷണയുടെ
അവസാനത്തെ മുകുളങ്ങളും
രുധിരം നുണഞ്ഞു മതി തീരാത്ത
വടിവാളുകള്‍ കൊണ്ട് അരിഞ്ഞുവീഴ്ത്തി,
നിന്റെ മസ്തിഷ്കത്തെ
ചവിട്ടിയരച്ച് നിര്‍ജീവമാക്കി,
നിന്നെ ഞങ്ങള്‍
ഒന്നിനും കൊള്ളാത്തവനാക്കും.
….

തിരിച്ചറിവുനേടി എന്ന കുറ്റത്തിന്!'
(15/06/2012)

Comments

Popular posts from this blog

നിറങ്ങള്‍

കാര്യക്ഷമമായ പൊതുഭരണവും കേരളത്തിലെ കാര്‍ഷിക വികസനവും

ബാപ്പുവിന്...